കൊച്ചി: കൂട്ടുകാരനു പെൺസുഹൃത്തിൽ തോന്നിയ സംശയമാണ് എറണാകുളം മലയാറ്റൂരില്‍ കൗമാരക്കാരിയുടെ ജീവനെടുത്തതെന്നു പോലീസ്. മുണ്ടങ്ങമറ്റത്തുനിന്നു കാണാതായ 19 വയസുകാരിയുടെ മരണം കൂട്ടുകാരിയിലുള്ള സംശയത്തെത്തുടർന്നുള്ള കൊലപാതകമെന്നാണ് വ്യക്തമായിരിക്കുന്നത്. സംഭവത്തില്‍ ആണ് സുഹൃത്ത് അലനെ (21) കാലടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കുറ്റസമ്മതം
ആണ്‍സുഹൃത്ത് അലന് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെത്തുടര്‍ന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി.
ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന് സംശയിച്ചു. പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന് കണ്ടു. തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയില്‍ ആയിരുന്നു എന്നും പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
തെരച്ചിൽ, മൃതദേഹം
മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ ആണ് കൊല്ലപ്പെട്ട നിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയ അവധിക്കു നാട്ടിലെത്തിയതായിരുന്നു.
ആറു മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ മൃതദേഹം കണ്ടെത്തിയത്.
ഈ ഭാഗത്തു തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
മറ്റു രണ്ടു സുഹൃത്തുക്കളും
ഇതിനിടെ, പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തു തെരച്ചില്‍ നടത്തിത്. പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്തു കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന് പറഞ്ഞിരുന്നത്. തുടർന്നു വിട്ടയച്ചു.
പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിക്കുകയായിരുന്നു. എന്നാല്‍, ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കൊപ്പം മറ്റു രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പെണ്‍കുട്ടി ഇവര്ക്കൊപ്പമായിരുന്നുവെന്നാണ് പോലീസ് നിഗമനം.